സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ
മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി ബേസിൽ പിടിയിൽ. മൂവാറ്റുപുഴ പൊലീസാണ് ബേസിലിനെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ചാലിക്കടവ് പാലത്തിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് ബേസിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അയാളെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം, യുവാവ് അപകടനില തരണം ചെയ്തു എന്നാണ് വിവരം.
മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. നിലവില്‍ അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റി. കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബേസിലിന്‍റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തില്‍ അഖിലിന്‍റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്തും (ബൈക്കോടിച്ചയാൾ) പൊലീസ് പിടിയിലായിട്ടുണ്ട്. കറുകടം സ്വദേശി പതിനേഴുകാരനെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.