അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്.

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കാപ്പ കേസുകളിൽ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ക്കായി തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കൊലപാതകം.

നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു

അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ്‌ എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. കാപ്പ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ബിനോയ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

പ്രതികളെന്ന് പൊലീസ് കരുതുന്നവർ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളവരാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എറണാകുളം റൂറൽ എസ്പി പറഞ്ഞു. ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.