ദാരുണമായ സംഭവമാണ് നെയ്യാറ്റിൻകര മണവാരിയില്‍ നടന്നത്.രാവിലെ ഒൻപത് മണിയോടെയാണ് 72 കാരനായ ഗോപിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറത്തുകൊന്നു.കാലങ്ങളായുള്ള ഭര്‍ത്താവിന്‍റെ കിടപ്പ് സഹിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നായിരുന്നു ഭാര്യയുടെ മൊഴി.ഭാര്യ സുമതിയെ പൊലിസ് അറസ്റ്റ് ചെയ്തു

Add Asianetnews as a Preferred SourcegooglePreferred

ദാരുണമായ സംഭവമാണ് നെയ്യാറ്റിൻകര മണവാരിയില്‍ നടന്നത്.രാവിലെ ഒൻപത് മണിയോടെയാണ് 72 കാരനായ ഗോപിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്.കഴുത്തില്‍ മാരകമായ മുറിവേറ്റിരുന്നു.ഗോപിയുടെ ഭാര്യ സുമതിയെ തൊട്ടടുത്ത പുരയിടത്തില്‍ അബോധാവസ്ഥയിലും കണ്ടെത്തി.പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചു.ബോധം തെളിഞ്ഞ ശേഷം സുമതി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

താൻ പുലര്‍ച്ചെ ഭര്‍ത്താവിന്‍റെ കഴുത്തില്‍ അടുക്കളയിലുണ്ടായിരുന്ന കത്തി വച്ച് വെട്ടി.മരണം ഉറപ്പാക്കിയ ശേഷം താൻ ആത്മഹത്യക്ക് ശ്രമിച്ചു.ഭര്‍ത്താവ് 15 വര്‍ഷമായി കിടപ്പിലാണ്.കിടക്കയില്‍ കിടന്ന് അനുഭവിക്കുന്നത് കണ്ട് നില്‍ക്കാനുള്ള മാനസികാവസ്ഥ ഇനിയും ഇല്ല.അതിനാലാണ് കൊല നടത്തിയത്.മൊഴി രേഖപ്പെടുത്തി ഡോക്ടര്‍ അത് പൊലീസിന് കൈമാറി.പൊലീസെത്തി സുമതിയെ കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി ഗോപിയും സുമതിയും മകളുടെ വീട്ടിലായിരുന്നു താമസം.രണ്ടാഴ്ച മുൻപാണ് മണവാരിയിലെ മകന്‍റെ വീട്ടിലെത്തിയത്.മകൻ പുതിയ വീട് പണിയുന്നതിനാല്‍ ഒരു താല്‍ക്കാലിക ഷെഡില്ലായിരുന്നു ഇവരുടെ താമസം.