തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജ്യേഷ്ഠൻ അറസ്റ്റിൽ.
തൃശ്ശൂർ: ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ രാവിലെ ഒമ്പത് മണിയോടെ സമീപ പ്രദേശത്തുനിന്ന് പുതുക്കാട് പൊലീസ് പിടികൂടി. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ ഇരുപത്തിയൊമ്പത് വയസ്സുള്ള യദുകൃഷ്‌ണനെയാണ് ജേഷ്ഠന്‍ വിഷ്ണു പട്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എഴരയോടെ ആനന്ദപുരം ഷാപ്പിലാണ് അക്രമ സംഭവം ഉണ്ടാകുന്നത്. ഇരുവരുടെയും അച്ഛന്‍ അഞ്ചു കൊല്ലം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അമ്മ മറ്റൊരു വിവാഹം കഴിച്ചു പോയിരുന്നു. അമ്മയുടെ സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കം നില്‍ക്കുന്നതിനിടെയാണ് യദുകൃഷ്ണനെ തേടി വിഷ്ണു ഷാപ്പിലെത്തുന്നത്. തുടര്‍ന്നു കള്ള് കുപ്പി എടുത്ത് അടിയ്ക്കുകയും പട്ടിക വലിച്ചൂരി മര്‍ദ്ദിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ് യദുകൃഷ്ണന്‍ വീണു. പൊലീസും നാട്ടുകാരുമെത്തി യദുവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വിഷ്ണു രക്ഷപെട്ടു.
ഗുരുതര പരിക്കേറ്റ യദുകൃഷ്ണനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ കാലത്ത് ഒന്‍പത് മണിയോടെ പ്രദേശത്തുള്ള ആയുര്‍വേദ ആശുപത്രിയുടെ സമീപത്തുനിന്നും പ്രതിയെ പിടികൂടി. സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ പ്രതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ർ പ്രതിയായ വിഷ്ണുവിനും പരിക്കേറ്റിട്ടുണ്ട്. മറ്റൊരാളെ മര്‍ദ്ദിച്ച സംഭവത്തില്‍ യദുവും വിഷ്ണുവും കൂട്ടുപ്രതികളായ കേസ് നിലവിലുണ്ട്

