പഴയന്നൂർ കൊലപാതകം: ഒരാൾ പിടിയിൽ
കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് കൊലപാതക കാരണം എന്നാണ് സൂചന. ഒമ്പത് ദിവസങ്ങൾക്കിടയിലെ തൃശൂർ ജില്ലയിലെ ഏഴാമത്തെ കൊലപാതകമാണ് റഫീക്കിന്റേത്.
തൃശൂർ: പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി ഷെബീർ അലിയാണ് പിടിയിലായത്. പഴയന്നൂരിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി റഫീഖിന്‍റെ വീട്ടില്‍ ഇന്നലെ രാത്രി ഷെബീർ അലി എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് കൊലപാതക കാരണം എന്നാണ് സൂചന. ഒമ്പത് ദിവസങ്ങൾക്കിടയിലെ തൃശൂർ ജില്ലയിലെ ഏഴാമത്തെ കൊലപാതകമാണ് റഫീക്കിന്റേത്. നാല് മാസമായി റഫീക്കും സുഹൃത്തുക്കളും പഴയന്നൂരിലെ പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പാലക്കാട് നിന്ന് ഒരു സംഘം ആളുകള്‍ ഇവരെ അന്വേഷിച്ച് ഇന്നലെ വന്നിരുന്നു. രാത്രി ഇവരുടെ വീട്ടിൽ സംഘർഷം ഉണ്ടായതായി സമീപവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാവിലെ ഒരാൾ വീട്ടിൽ നിന്നും ബൈക്ക് വേഗത്തില്‍ ഓടിച്ച് പോകുന്നത് കണ്ടതായും സമീപവാസികൾ പറയുന്നു.
നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ റഫീഖിനെ അന്വേഷിച്ചെത്തിയ പാലക്കാട് നർക്കോട്ടിക് സംഘമാണ് റഫീഖിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് കൊലപാതകാരണമെന്നാണ് സൂചന.