പെരുമ്പാവൂരില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് കശാപ്പുകാർക്ക് വിറ്റ സംഭവം ഒരാള്‍ പിടിയില്‍
പെരുമ്പാവൂർ പാണംകുഴി സ്വദേശി ഷിബു കുര്യാക്കോസിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന കന്നുകാലികളെയാണ് നാലംഗ സംഘം മോഷ്ടിച്ചത്. കഴിഞ്ഞ 15 ന് പുലർച്ചെയായിരുന്നു സംഭവം
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് കശാപ്പുകാർക്ക് വിറ്റ കേസിൽ ഒരാള്‍ പിടിയിലായി. പണംകുഴി മാരാംകണ്ടത്തിൽ ലിന്റോയാണ് അറസ്റ്റിലായത്. പെരുമ്പാവൂർ പാണംകുഴി സ്വദേശി ഷിബു കുര്യാക്കോസിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന കന്നുകാലികളെയാണ് നാലംഗ സംഘം മോഷ്ടിച്ചത്. കഴിഞ്ഞ 15 ന് പുലർച്ചെയായിരുന്നു സംഭവം.
കേസിലെ രണ്ടാം പ്രതിയാണ് ലിന്റോ. ചെട്ടിനടയിലെ ഭാര്യ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കുറുപ്പംപടി സിഐ യുടെ നേതൃത്വത്തിലുള്ള സംഘം ലിൻറോയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി കൊലപാത ശ്രമം ഉൾപ്പെടെ ഒൻപതു കേസുകളില്‍ പ്രതിയായ ലിൻറോക്കെതിരെ കാപ്പാ നിയമവും ചുമത്തിയിട്ടുണ്ട്.
മൂന്നാം പ്രതി കോടനാട് ചെട്ടിനട പുല്‍ക്കുഴി വീട്ടില്‍ അജിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ബിനോയ്, നാലാം പ്രതി അശ്വിൻ എന്നിവർ ഒളിവിലാണ്. സിഐകെ ആർ.മനോജ് ഷിബു കുര്യാക്കോസിന്റെ തൊഴുത്തില്‍ നിന്നും മോഷ്ടിച്ച കന്നുകാലികളെ പ്രതികള്‍ ഒക്കലുള്ള കശാപ്പുകാരന് വില്‍പ്പന നടത്തി. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കശാപ്പുകാരനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.