കൊല്ലപ്പെട്ടയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിയുടെ മക്കളുമായി കഴിഞ്ഞ കുറെ നാളായി തർക്കത്തിലായിരുന്നു

കൊച്ചി: പെരുമ്പാവൂരിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലപ്പെട്ട ബേബി പെരുന്പാവൂരിൽ ഫ്രൂട്സ് സ്റ്റാൾ നടത്തുകയായിരുന്നു. ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിയുടെ മക്കളുമായി കഴിഞ്ഞ കുറെ നാളായി തർക്കത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ബേബിയുടെ കടയിലെത്തി സഹോദരിയുടെ മക്കളായ മിഥുനും നിഖിലും ഇവരുടെ സുഹൃത്ത് സുബിനും ചേർന്ന് ഇയാളെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മർദ്ദനം തടയാൻ ശ്രമിച്ച ബേബിയുടെ മകൻ ശ്യാമിനും ഗുരുതര പരിക്കേറ്റു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളായ മിഥുനും നിഖിലും ഒളിവിലാണ്. എന്നാൽ ഒളിവിലുള്ള പ്രതികൾ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണെന്നും സിപിഎം അവരെ സഹായിക്കുന്നുവെന്നും ആരോപിച്ചു ബിജെപിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.