വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പിൽ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്ന് വിതരണം നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. 


അമ്പലപ്പുഴ: സമൂഹ്യമാധ്യമങ്ങൾ വഴി മാരക മയക്കുമരുന്ന്‌ വിതരണം ചെയ്‌ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആലപ്പുഴ ആലിശേരി വാർഡ് വലിയപറമ്പിൽ തൻവീർ അഹമ്മദ് സേട്ടി (27) നെയാണ് പുന്നപ്ര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പിൽ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്ന് വിതരണം നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികളും തൻവീറിന്‍റെ സുഹൃത്തുക്കളുമായ ഇജാസ്, റിൻഷാദ് എന്നിവരെ നേരത്തെ പുന്നപ്ര പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച തെളുവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തന്‍വീര്‍ അഹമ്മദ് സേട്ടിനെ അറസ്റ്റ് ചെയ്തത്. 

കേരളത്തിലേക്ക് അടുത്ത കാലത്തായി വന്‍ തോതിലുള്ള മയക്കുമരുന്നാണ് വിതരണത്തിനായി എത്തിക്കുന്നത്. കടല്‍, കര മര്‍ഗ്ഗം വിദേശത്ത് നിന്നുപോലും അതിവ മാരകമായ ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്നു. ഇത്തരത്തില്‍ എത്തിച്ചേരുന്ന മയക്കുമരുന്നുകള്‍ ചില്ലറ വില്പനക്കാരിലൂടെ വിറ്റഴിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളാണ് തേടുന്നത്. പൊലീസ് പരിശോധന ശക്തമാക്കിയതോടെ രഹസ്യ വില്‍പ്പനയക്കായി വാട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളെയും വിതരണക്കാര്‍ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിലെ ഫോണ്‍ നമ്പറുപയോഗിച്ച് വാട്സാപ്പ് അക്കൗണ്ട് എടുത്താല്‍ പെട്ടെന്ന് പൊലീസിന്‍റെ നിരീക്ഷണത്തില്‍പ്പെടുമെന്നതിനാലാണ് വിദേശ രാജ്യങ്ങളിലെ നമ്പറുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വാട്സാപ്പ് കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് കിലോ മയക്കുമരുന്നുകളാണ് കരയിലും കടലിലുമായി നാര്‍ക്കോട്ടിക്സ് വിഭഗവും പൊലീസും പിടികൂടിയത്. 

പിടിക്കപെട്ടാൽ രക്ഷയില്ല, മയക്കുമരുന്നിന് കടിഞ്ഞാണിടാൻ നിയമ നിർമ്മാണം; പഴുതടയ്ക്കുമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കങ്ങളിലേക്ക് സർക്കാർ കടക്കുകയാണെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയതിന് പിന്നാലെ കേരളത്തിലേക്ക് കടത്തുകയായിരുന്ന ആയിരക്കണക്കിന് കിലോ മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കൂടിയതോടെ, ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടികളെടുക്കാനുള്ള നിയമ നിർമ്മാണത്തിലേക്ക് കടക്കുമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റടക്കം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നവംബർ ഒന്ന് വരെ ഇതിന്‍റെ ആദ്യഘട്ടം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ പഴുതുകൾ അടച്ച നിയമം നിർമ്മിക്കാൻ സർക്കാർ ആലോചനയുണ്ടെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.