പാലക്കാട്ട് കുട്ടിയെ 'ബലി കൊടുത്തത് ദൈവപ്രീതിക്ക്', മൊഴി നൽകി അമ്മ, എഫ്ഐആർ
പുലർച്ചെ നാലുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഒപ്പം കിടന്നുറങ്ങിയ ആറ് വയസ്സുകാരനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും മറ്റ് രണ്ടു കുഞ്ഞുങ്ങളും സംഭവം അറിഞ്ഞിരുന്നില്ല.
പാലക്കാട്: ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവപ്രീതിക്കെന്ന് അമ്മ പൊലീസിന് മൊഴി നൽകി. മകനെ ബലി നൽകിയതാണ്. അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടിയാണ് കുട്ടിയെ ബലി നൽകിയതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. താൻ ബോധപൂർവം തന്നെയാണ് കൃത്യം ചെയ്തതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കേസിലെ എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പുലർച്ചെ നാലുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഒപ്പം കിടന്നുറങ്ങിയ ആറ് വയസ്സുകാരനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും മറ്റ് രണ്ടു കുഞ്ഞുങ്ങളും സംഭവം അറിഞ്ഞിരുന്നില്ല.
കൃത്യത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു. ദൈവകൽപ്പന പ്രകാരമാണ് കൃത്യം ചെയ്തതെന്ന് ഷാഹിദ പൊലീസിനോട് പറഞ്ഞു. ഷാഹിദക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബപ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നതായി നാട്ടുകാരും പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.