കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് പോയ വാർത്താ സംഘത്തിന് നേരെയാണ് രണ്ടംഗസംഘം അതിക്രമം നടത്തിയത്. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനത്തെ ഇടിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
കോട്ടയം: കോട്ടയം നഗരത്തില്‍ പട്ടാപ്പകൽ മാധ്യമസംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനം ഇടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് രണ്ടംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സ്ഥലത്ത് നിന്ന് മുങ്ങിയവരെ നാട്ടകത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ചെട്ടിക്കുന്ന് സ്വദേശി ജിതിൻ, കൊല്ലം സ്വദേശി അജേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് വ്യജമാണോ എന്ന് പരിശോധിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു. തോക്കിനെ കുറിച്ച് പൊലീസ് പരിശോധന നടത്തി വരികയാണ്. കോട്ടയം നഗരത്തിൽ സിമന്റ് കവലയിൽ ഉച്ചയ്ക്ക് 12:30 യോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് പോയ വാർത്താ സംഘത്തിന് നേരെയാണ് രണ്ടംഗസംഘം അതിക്രമം നടത്തിയത്. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനത്തെ ഇടിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
മാധ്യമപ്രവർത്തകരുടെ സംഘം മുന്നോട്ടു പോയപ്പോൾ വീണ്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിക്രമം നടത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടൊണ് കൊറോള കാറിൽ എത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. കൊന്നുകളയും എന്ന ഭീഷണിപ്പെടുത്തി കൊണ്ടാണ് രണ്ടംഗസംഘം മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത്. തോക്ക് കണ്ടതോടെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചവരെ വീണ്ടും അക്രമി സംഘം പിന്തുടർന്നു.
പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വിവരം ചിങ്ങവനം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ അക്രമി സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പൊലീസ് പ്രതികളുടെ കാർ കണ്ടെത്തി. ഇവിടെ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
