തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ‘ജനനായകൻ’ സിനിമയുടെ റിലീസ് ഉടനുണ്ടാകുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കകം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. വിജയ്യുടെ അവസാന ചിത്രമാകുമോ 'ജനനായകൻ’ എന്ന ചർച്ചകളും സജീവമാണ്
ചെന്നൈ: വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ആരാധകർക്ക് ആവേശം പകർന്ന് 'ജനനായകൻ' സിനിമയുടെ റിലീസ് പ്രഖ്യാപനം. ചിത്രം രണ്ടാഴ്ചയ്ക്കകം തീയറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കിയത്. യഥാർത്ഥത്തിൽ ജനുവരി 9 ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് വിവിധ പ്രതിസന്ധികൾ മൂലമാണ് നീണ്ടുപോയത്. നിർമ്മാതാവിന്റെ ബാധ്യതകൾ പരിഹരിക്കാൻ ഒരു സിനിമ കൂടി ചെയ്യാമെന്ന് വിജയ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രിയായി ചുമതലയേറ്റ പുതിയ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും അഭിനയിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇതോടെ വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രങ്ങളിലൊന്നായി 'ജനനായകൻ' മാറുമോ എന്നതാണ് കണ്ടറിയേണ്ടത്.

ജനനായകൻ അവസാന ചിത്രമാകുമോ?
ജനുവരി 9 ന് ആയിരുന്നു ജനനായകൻ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും തുടർന്നുള്ള വിവാദങ്ങളും നിയമപോരാട്ടങ്ങളും കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ സോഷ്യൽ മീഡിയയിൽ ചോരുകയും ചെയ്തിരുന്നു. അതേസമയം, ജനനായകൻ നിർമാതാവിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ഒരു ചിത്രം കൂടി പരിഗണിക്കാമെന്ന് വിജയ് സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വീണ്ടും അഭിനയിക്കാൻ സാധ്യത കുറവാണ്. റിപ്പോർട്ടുകൾ പ്രകാരം 350–380 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്. വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രങ്ങളിലൊന്നായി 'ജനനായകൻ' മാറുമോ എന്നതാണ് കണ്ടറിയേണ്ടത്.
വിജയ്നെ അഭിനന്ദിച്ച് പ്രധാനമന്ത്രി
അതിനിടെ തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നേരത്തെ എക്സ് പ്ലാറ്റ്ഫോമിലുടെയും വിജയ്ക്ക് മോദി ആശംസ നേർന്നിരുന്നു. വിജയ്യുടെ ഭരണകാലഘട്ടം മികച്ചതായിരിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി, തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ ആശംസകൾക്ക് വിജയ് നന്ദി രേഖപ്പെടുത്തി. ജനക്ഷേമവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് തന്റെ സർക്കാരിന്റെ ഏക ലക്ഷ്യമെന്നും ഈ പാതയിൽ കേന്ദ്ര സർക്കാരിന്റെ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നതായും വിജയ് മറുപടി നൽകി.

