ബാർട്ടൺഹില്‍ കൊലപാതകം; പ്രതി ജില്ല വിട്ടെന്ന് സൂചന, ഇരുട്ടിൽത്തപ്പി പൊലീസ്
അയല്‍വാസികളായ അനിലും ജീവനും തമ്മിൽ കുടിപ്പകയുണ്ടായിരുന്നു. കൊല്ലപ്പെട്ട അനിൽ ജീവന്‍റെ വീട്ടിൽ കയറി സഹോദരിയെയും അച്ഛനെയും ആക്രമിച്ചിരുന്നു. ഇതിൻറെ പ്രതികാരമാകാം കൊലപാതകമെന്നാണ് നിഗമനം.
തിരുവനന്തപുരം: ബാർട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്ന് രണ്ട് ദിവസമായിട്ടും പ്രതിക്കായി ഇരുട്ടിൽത്തപ്പി പൊലീസ്. കൊലയാളിയായ ജീവൻ ജില്ല വിട്ടെന്നാണ് സൂചന. ഗുണ്ടാകുടിപ്പകയിൽ കഴിഞ്ഞ ദിവസമാണ് ബാർട്ടണ്‍ഹിൽ സ്വദേശി അനില്‍ കുമാറിനെ കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ജീവനാണ് പ്രതി.
കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജീവന്‍റെ സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സൂചനയൊന്നും കിട്ടിയില്ല. അയവാസികളായ അനിലും ജീവനും തമ്മിൽ കുടിപ്പകയുണ്ടായിരുന്നു. കൊല്ലപ്പെട്ട അനിൽ ജീവന്‍റെ വീട്ടിൽ കയറി സഹോദരിയെയും അച്ഛനെയും ആക്രമിച്ചിരുന്നു. ഇതിൻറെ പ്രതികാരമാകാം കൊലപാതകമെന്നാണ് നിഗമനം.
നഗരത്തിൽ ഗുണ്ടാ വിളയാട്ടം വ്യാപകമായതോടെ തുടങ്ങിയ ഓപ്പറേഷൻ ബോൾട്ടിന്‍റെ ഭാഗമായി ജീവനെ കഴിഞ്ഞ ദിവസം പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വരുത്തി നിർദ്ദേശം നൽകി വിട്ടയച്ചിരുന്നു. കൊലപാതകടമക്കം നിരവധി കേസിൽ പ്രതിയായിരുന്ന അനിൽ ഒരു വർഷമായി പാളയത്ത് ഓട്ടോ ഓടിക്കുകയായിരുന്നു. ഗുണ്ടാനിയമ പ്രകാരം ജീവൻ നേരത്തെ ജയിലിലായിരുന്നു. ഗുണ്ടാനേതാവ് ഗുണ്ടകാട് സാബുവിന്‍റെ സംഘത്തിൽപ്പെട്ടയാളാണ് ജീവനെന്ന് പൊലീസ് പറയുന്നു.