Asianet News MalayalamAsianet News Malayalam

'സിനിമയെ വെല്ലും ഈ ചേസിങ്'; അനായാസം വിലസിയ ലഹരി മാഫിയാ സംഘത്തെ കീഴടക്കി പൊലീസ്

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  25-ന് രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപഡവിൽ വച്ചാണ് സംഭവമുണ്ടായത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സിനിമാ സ്റ്റൈലിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറയുന്നു. 

Police nab drug mafia gang who opened fire on police
Author
Kerala, First Published Mar 27, 2021, 9:19 PM IST

കാസർകോട്: മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  25-ന് രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപഡവിൽ വച്ചാണ് സംഭവമുണ്ടായത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സിനിമാ സ്റ്റൈലിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറയുന്നു. 

ഉപ്പളയിലെയും പൈവലാക്കിലെയും മയക്കുമരുന്ന് സംഘങ്ങളായിരുന്നു പൊലീസിന് നേരെ വെടിയുതിർത്തത്. വാഹനത്തിലെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാവിളയാട്ടത്തിനൊടുവിൽ പൊലീസ് തന്നെ വിജയിച്ചു. നിരവധി പ്രതികൾ അറസ്റ്റിലാവുകയും 142 കിലോ കഞ്ചാവും എംഡിഎംഎയും വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. 

സംഭവത്തെ കുറിച്ച് നടപടികൾക്ക് നേതൃത്വം നൽകിയ കാസർകോട് ഡിവൈഎസ്പി പിപി സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിച്ചു. ഇത്തരം മാഫിയകൾക്കെതിരായ നടപടികൾ തുടരുകയാണെന്നും, ആ വിവര പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. മിയപഡവിലെ റഹീമിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഗുണ്ടാസംഘങ്ങളെ ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പടക്കമുള്ള സംഭവങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മയക്കുമരുന്ന് സംഘത്തിന്റെ പ്രകോപനം പിസ്റ്റൾ പിടിച്ചെടുത്ത പൊലീസ് നടപടി
 
ആറ് ദിവസങ്ങൾക്ക് മുമ്പ് വോർക്കടയിൽ സ്പെഷ്യൽ പൊലീസ് ടീം നടത്തിയ  റെയ്ഡിൽ ഒരു വാഹനവും ഇംഗ്ലണ്ട് നിർമിതമായ തോക്കും പിടിച്ചെടുത്തു. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 

പൊലീസിന് മറുപടി വീഡിയോ

വൈകാതെ പൊലീസിന് മറുപടിയെന്നോണം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ദൃശ്യങ്ങളിൽ അഞ്ച് തോക്കുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. നാല് പിസ്റ്റളും ഒരു റൈഫിളുമായിരുന്നു അത്. നിങ്ങൾ പിടിച്ചെടുത്ത് ഒരു പിസ്റ്റൾ മാത്രമാണ് , ഞങ്ങളുടെ കയ്യിൽ ഇനിയുമുണ്ട് എന്നായിരുന്നു വീഡിയോ.  മറ്റൊരു വീഡിയോയിൽ  ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ സ്റ്റോറേജിൽ നിന്ന് പിസ്റ്റൾ എടുത്ത് കോക്ക് ചെയ്യുന്നതായിരുന്നു. വീഡിയോ പാൻ ചെയ്ത് അവസാനിക്കുന്നത് ഒരു സിഗ്നൽ ബോർഡിലായിരുന്നു. നേരെ പോയാൽ മോർത്താന, ഉപ്പളയിലേക്കും മഞ്ചേശ്വരത്തേക്കും പോകാൻ ഇടത്തോട്ടും തിരിയാനുള്ള സിഗ്നലായിരുന്നു ബോർഡിൽ ഉണ്ടായിരുന്നത്.  ഇൻസ്റ്റഗ്രാമിൽ വ്ളോഗറായ അഷ്കർ എന്നയാൾ സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിൽ രണ്ടുപേർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതായിരുന്നു. ഇതെല്ലാം പൊലീസിനെ വെല്ലുവിളിക്കാനായി ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Police nab drug mafia gang who opened fire on police

പൊലീസിന്റെ മറുപടി

മാർച്ച് 24 ന് തന്നെ  കാസറഗോഡ് ഡിവിഷനിലെ 14 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 14 ടീമുകൾ രൂപീകരിച്ച് ഒരേസമയം മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളിലും കാസർകോട് പൊലീസ് പരിധിയിലുമായി 60 വീടുകൾ റെയ്ഡ് ചെയ്തു. മാഫിയ തലവൻമാരെയൊന്നും ലഭിച്ചില്ലെങ്കിലും കുറ്റവാളികളായ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്യാൻ സാധിച്ചു. വീഡിയോ പോസ്റ്റ് ചെയ്ത അഷ്കർമമോർത്താനയിൽ നിന്നും, ടയർ ഫൈസൽ സീതംഗോളിയിൽനിന്നും, ബദറുദീൻ ബെലയിൽ നിന്നും അരിക്കാടിയിൽ നിന്ന് ശിബാബ് അബൂബക്കർ എന്നിവരും അറസ്റ്റിലായി. 

വൈകാതെ ലഹരി മാഫിയയുടെ മറുപടി

മാർച്ച് 25 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് കാറുകളിലായി ഉപ്പള ടൌണിൽ എത്തിയ മൂന്നുപേർ ആകാശത്തേക്ക് വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസത്തെ റെയ്ഡിനുള്ള മറുപടിയാണെന്ന് പൊലീസ് മനസിലാക്കി.

പൊലീസിന്റെ അടിയന്തര ഇടപെടൽ 

മഞ്ചേശ്വരം പൊലീസ്  എല്ലാ റോഡുകളിലും കർശന പരിശോധനയ്ക്ക് നിർദേശം നൽകി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൂടുതൽ സംഘങ്ങളെ നിയോഗിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തു. രക്ഷപ്പെടാൻ സാധ്യതയുള്ള റൂട്ടുകളെല്ലാം പഴുതുനൽകാതെ പരിശോധന നടത്തുകയായിരുന്നു. മിയപഡവിൽ ഒരു കാർ പൊലീസ് ഇതിനിടയിൽ കണ്ടെത്തി. എന്നാൽ ലഹരിയുടെ ബലത്തിൽ 150 കിലോമീറ്റർ വരെ വേഗതയിൽ പാഞ്ഞ സംഘത്തെ പൊലീസിന് പിടികൂടാനായില്ല. എന്നാൽ ഇവർ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. 

Police nab drug mafia gang who opened fire on police

ഉപേക്ഷിച്ച നിലയിൽ കാർ, പിന്നാലെ വെടിവയ്പ്പ്

തുടർന്നുള്ള പരിശോധനയിൽ മിയാപഡവിന് സമീപം ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി. കാറിൽ ഒരു റൌണ്ട് ബുള്ളറ്റ് കെയ്സ് കണ്ടത്തി.  ലോക്ക് ചെയ്ത നിലയിലുള്ള കാർ കെട്ടിവലിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ട് കാറുകളിലായി എത്തിയ സംഘം പൊലീസിന് നേരെ വെടിയുതിർത്തു. അതിൽ ഒരു റൌണ്ട് പൊലീസ് ജീപ്പിൽ ഏൽക്കുകയും ചെയ്തു. 

കർണാടക അതിർത്തി പൊലീസിന്റെ സഹായം

വെടിവയ്പ്പ് നടന്നതിന് പിന്നാലെ കർണാടക പൊലീസിന് കൂടി വിവരം കൈമാറി. നേരത്തെയുള്ള പരിശോധനയ്ക്ക് പുറമെ ഇവർ രക്ഷപ്പെടാൻ സാധ്യതയുള്ള വഴിയായിരുന്നു അത്. കേരളാ പൊലീസ് നൽകിയ വിവരം ഗൌരവത്തോടെ എടുത്ത കർണാടക പൊലീസ്, അതിർത്തി അടച്ച് പരിശോധന നടത്തി. ഇതിനിടയിൽ പരസ്പരം വെടിവയ്പ്പും നടന്നു.തുർന്ന് മൊഹമ്മദ് വക്കീർ, അബ്ദുൽ ലത്തീഫ്, അഷ്ഫാക്ക് എന്നിവരെ  അറസ്റ്റ് ചെയ്യുകയും നിറച്ച തോക്ക് പിടിച്ചെടുക്കുകയു ചെയ്തു. പൈവലികെ, മിയപഡവ്, കാസർകോട് മേഖലയിുള്ള ലഹരി മാഫിയ സംഘങ്ങളാണ് പിടിയിലായതെന്ന് കന്നഡ പൊലീസ് അറിയിച്ചിട്ടുണ്ട്. 

142 കിലോ കഞ്ചാവുമായി കാറ് പിടിച്ചു

നേരത്തെ അതിർത്തിയിൽ നിന്ന് തിരിച്ചുപോന്ന ഒരു കാറിനായുള്ള പരിശോധനയിലാണ് 142 കിലോ കഞ്ചാവ്, 55 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തത്. കാർ ഉപേക്ഷിച്ച് രക്ഷ്പപ്പെട്ട മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. സംഘത്തിന് പിന്നിലുള്ള തലവൻമാരെയും ഉടൻ പിടികൂടുമെന്നും കാസർകോട് ഡിവൈഎസ്പി സദാനന്ദൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios