നിഥിന മുന്‍ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. 

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു (Charge sheet). പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്ച ആസൂത്രണം ചെയ്താണ് കൊല നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ വൈക്കം സ്വദേശിയായ നിഥിനാ മോള്‍ (Nithina Mol) ദാരുണമായി കൊല്ലപ്പട്ടത്. നിഥിന മുന്‍ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ അഭിഷേക് കൊല നടത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഒരാഴ്ച മുമ്പുതന്നെ പെട്ടെന്നെങ്ങനെ ഒരാളെ കൊല്ലാമെന്നതും ഏത് ഞരന്പ് മുറിക്കണമന്നതും വെബ്‌സൈറ്റുകളിലൂടെ പ്രതി മനസിലാക്കി. ഇതിനായി 50ല്‍പരം വീഡിയോകള്‍ കണ്ടു. ചെന്നൈയിലെ പ്രണയക്കൊലയുടെ വിശദാംശത്തെ കുറിച്ചുള്ള വീഡിയോ പലതവണ അഭിഷേക് കണ്ടുവെന്നും കുറ്റപത്രം പറയുന്നു. കൃത്യം നിര്‍വ്വഹിക്കാന്‍ പുതിയ ബ്ലേഡും വാങ്ങി. നിഥിനാമോളുടെ മുന്‍ കാമുകന്‍ ഉള്‍പ്പെടെ 80 സാക്ഷികളാണ് കേസിലുള്ളത്. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം പൊലീസ് ഹാജരാക്കി. നിഥിന മോള്‍ കേസില്‍ നൂറിലധികമാളുകളില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുത്തിരുന്നു.