കേസിൽ  പെൺകുട്ടിയുടെ അമ്മ അടക്കം 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 15 പേർ തന്നെ പീഡിപ്പിച്ചെന്നാണ് പതിനേഴുകാരിയുടെ മൊഴി

തൊടുപുഴ: തൊടുപുഴയിൽ പതിനേഴുകാരിയെ പതിനഞ്ച് പേ‍ർ പീഡനത്തിന് ഇരയാക്കിയ കേസിൽ (Thodupuzha Rape case) മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം വന്ന് ബോധരഹിതനായ ജോൺസനെ ആശുപത്രിയിലേക്ക് മാറ്റി. 

കേസിൽ പെൺകുട്ടിയുടെ അമ്മ അടക്കം 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 15 പേർ തന്നെ പീഡിപ്പിച്ചെന്നാണ് പതിനേഴുകാരിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിക്കാൻ ഇടനിലക്കാരനായ ബേബിയെ ചോദ്യം ചെയ്താൽ ബാക്കി ഉള്ളവരെ കൂടി പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്

രക്ഷിതാക്കളുടെ അറിവില്ലാതെ നിരവധി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടില്ലെന്ന ചൈൽഡ് വെൽഫയര്‍ കമ്മിറ്റിയുടെ സംശയമാണ് നേരത്തെ അമ്മയുടെ അറസ്റ്റിൽ കലാശിച്ചത്. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്തത് അമ്മയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് ഇടനിലക്കാരൻ ബേബിയിൽ നിന്ന് ഇവര്‍ പണവും കൈപ്പറ്റിയിരുന്നു. രോഗിയായ ഈ നാൽപത്തിരണ്ടുകാരി ആശുപത്രിയിൽ ചികിത്സയിൽ കഴിവെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ കോടതിയിൽ ഹാജരാക്കും. മുത്തശ്ശിക്കും പീഡനത്തെ കുറിച്ച് അറിയാമായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വരും. ഇവര്‍ക്കെതിരെയും വൈകാതെ കേസെടുക്കും.