എലത്തൂരിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ രാഷ്ട്രീയമില്ലെന്ന് ഭാര്യ: സിസിടിവിയിൽ 15 അക്രമികൾ
15 പേർ ചേർന്നാണ് രാജേഷിനെ മർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.
കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവർ രാജേഷിന്റെ ആത്മഹത്യയിലേക്ക് നയിച്ച മർദ്ദനത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ഭാര്യ. രാജേഷിന് രാഷ്ട്രീയ പ്രവർത്തനങ്ങളുണ്ടായിരുന്നില്ലെന്നും ഓട്ടോ സ്റ്റാൻഡിൽ നിർത്തുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് രാജേഷിന്റെ ഭാര്യ രജിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്ത് പേരിലധികം ചേന്നാണ് മദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞതായും രജിഷ പറയുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പോകുന്ന ഒരാളല്ല രാജേഷെന്ന് വ്യക്തമാക്കിയ രജിഷ നേരത്തെയും ഓട്ടോ സ്റ്റാൻഡിൽ ഇടുന്നതുമായി ബന്ധപ്പെട്ട് രാജേഷിന് ഭീഷണിയുണ്ടായിരുന്നെന്ന് പറയുന്നു. കക്ക വാരലടക്കമുള്ള തൊഴിലുകള്‍ ചെയ്തു ജീവിച്ചിരുന്ന രാജേഷ് പണി കുറവായതോടെയാണ് ബാങ്ക് വായ്പ എടുത്ത് പുതിയ ഓട്ടോ വാങ്ങിയത്.
ഓട്ടോയുമായി എലത്തൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ രാജേഷിനെ സിഐടിയുകാരായ ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു. ഇതു രാജേഷ് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള വൈര്യം ശക്തമാവുകയും രാജേഷിനെ വളഞ്ഞിട്ട് തല്ലുന്ന അവസ്ഥയുണ്ടാവുകയുമായിരുന്നു. കൂട്ട ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
15 പേർ ചേർന്നാണ് രാജേഷിനെ മർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ സ്വദേശി മുരളിയും സിഐടിയു ഏലത്തൂര്‍ ഓട്ടോസ്റ്റാന്‍റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസിയുമടക്കം നാല് പേരാണ് ഇത് വരെ ഈ കേസിൽ പിടിയിലായിട്ടുള്ളത്.