വിദ്യാര്‍ത്ഥിനിയുടെ ദാരുണ കൊലപാതകം; അടുത്ത ബന്ധുവായ യുവാവ് അറസ്റ്റില്‍
സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിക്ക് വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് പകയുണ്ടാവാൻ കാരണം
കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ രണ്ടു ദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. കോയമ്പത്തൂർ സിറ്റി കോളേജ് ബിഎസ്സി രണ്ടാം വർഷ വിദ്യാർഥിയായ 19കാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ഏറ്റിട്ടുണ്ട്.
സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിക്ക് വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് പകയുണ്ടാവാൻ കാരണം. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കാറിൽ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്.
പൊള്ളാച്ചിക്ക് സമീപം പൂജരാട്ടി ഗ്രാമത്തിലെ നദിക്കരയില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അര്‍ദ്ധനഗ്നമായിരുന്നു. പൊലീസ് സമീപവാസികളെ ചോദ്യം ചെയ്ത പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് മുന്നോട്ട് കൊണ്ടുപോകുന്നത്.
കാറിൽ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി മൃതദേഹം പുഴയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപ്പെടുത്തും മുന്‍പ് പെണ്‍കുട്ടിയെ സതീഷും സുഹൃത്തും ബലാത്സംഗം ചെയ്തിരുന്നു. കോളജിൽ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ എത്താമെന്നു പറഞ്ഞ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.