സിഒടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; സിപിഎമ്മിനെ കുറ്റപ്പെടുത്തി ചെന്നിത്തല
വടകര നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സി ഒ ടി നസീറിനെ ആക്രമിച്ചത് സിപിഎമ്മെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരം: വടകര നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സി ഒ ടി നസീറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തിരുമാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ ആക്രമണമെന്ന് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം കൗൺസിലറുമായിരുന്ന സിഒടി നസീറിന് ഇന്ന് വൈകുന്നേരം വെട്ടേറ്റിരുന്നു. വൈകുന്നേരം എട്ട് മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്കൂട്ടർ ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച നസീറിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.