പരിശോധനയിൽ വയോധിക മരിക്കും മുമ്പ് മാനഭംഗത്തിന് ഇരയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

കൊച്ചി: നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് എറണാകുളം പോണേക്കരയിൽ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ് തെളിഞ്ഞത്. കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയനാനന്ദനാണ് (Ripper Jayanandan) കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. 2004 ലാണ് എറണാകുളം പോളേക്കരയിൽ എഴുപത്തിനാല് വയസുകാരിയും സഹോദരീ പുത്രനും തലയ്ക്കടിയേറ്റ് മരിച്ചത്. 44 പവൻ സ്വർണവും ഇവിടെ നിന്നും നഷ്ടപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കൊല്ലപ്പെട്ട വയോധികയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തലക്കേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. പരിശോധനയിൽ വയോധിക മരിക്കും മുമ്പ് മാനഭംഗത്തിന് ഇരയായിരുന്നുവെന്നും വ്യക്തമായിരുന്നു. കൊലപാതകത്തിന്റെ സ്വഭാവം മനസിലാക്കിയ പൊലീസ് പ്രതിയെ തിരഞ്ഞ് ജയനാനന്ദൻ അടക്കം നിരവധിപ്പേരെ ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റവാളിയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ 17 കൊല്ലത്തിന് ശേഷം മറ്റ് കൊലക്കേസുകളിൽ ജയിലിൽ കഴിയുന്ന റിപ്പർ ജയാനന്ദൻ സഹടതവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് പ്രതിയിലേക്ക് എത്തിച്ചത്. 

ജയിലിലെ കൂട്ടുകാരനോട് നടത്തിയ വെളിപ്പെടുത്തൽ 

മറ്റൊരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽക്കഴിയുന്നതിനിടെയാണ് താനാണ് കൃത്യം നടത്തിയതെന്ന് ജയാനന്ദൻ സഹതടവുകാരനോട് പറഞ്ഞത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലിൽ ആയിരുന്നു ഇയാളെ പാർപ്പിച്ചത്. ഇവിടെ നിന്ന് ലഭിച്ച ആത്മാർത്ഥ സുഹൃത്തിനോടാണ് കൃത്യം നടത്തിയ വിവരം പ്രതി പങ്കുവെച്ചത്. ജയിലധികൃതർ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തുടർന്ന് ജയിലിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയാനന്ദജനാണ് പ്രതിയെന്ന് ഉറപ്പിച്ചത്. തുടർന്ന് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. 

 കൊലപാതകങ്ങളിലെ പൊതുസ്വഭാവം

റിപ്പർ ജയനനന്ദൻ പ്രതിയായ കേസുകളിലെ പൊതുസ്വഭാവമാണ് ഈ കേസിലും വഴിത്തിരിവായത്. തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് പ്രതി മാനഭംഗപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൃതൃം നടത്തിയ ഇടത്ത് മഞ്ഞൾപ്പൊടി വിതറുകയും മണ്ണെണ്ണ തൂവുകയും ചെയ്തു. പൊലീസ് നായ മണം പിടിച്ച് എത്താതിരിക്കാനാണ് ഇതെല്ലാം ചെയ്തത്. കൃത്യം നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ കൊലപാതകത്തിനുളള ആയുധം കണ്ടെത്തുകയാണ് ജയാനന്ദന്‍റെ മറ്റൊരു രീതി. പോണേക്കരയിലും ഇതു തന്നെ ആവർത്തിച്ചു. സംഭവം നടന്ന രാത്രി പ്രദേശവാസിയായ ഒരാൾ ജയാനന്ദനെ അവിടെവെച്ച് കണ്ടതായി തിരിച്ചറിഞ്ഞതും വഴിത്തിരിവായി. ആറ് കേസുകളിലായി എട്ട് കൊലപാതകങ്ങൾ നടത്തിയ ജയനാനന്ദൻ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.