ഹരിപ്പാട് വൻ കവർച്ച; അഞ്ചരക്കിലോ സ്വർണ്ണവും നാലര ലക്ഷം രൂപയും കവര്‍ന്നു
നാല് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് സൊസൈറ്റി തുറന്നപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ സർവീസ് സഹകരണ ബാങ്കിൽ വൻ കവർച്ച. ലോക്കർ തകർത്ത് നാലര കിലോ സ്വർണ്ണവും നാലര ലക്ഷം രൂപയും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാൻ സിസിടിവി സംവിധാനവും മോഷ്ടാക്കൾ കൈക്കലാക്കി.
കരുവാറ്റ ടിബി ജംഗ്ഷനിലെ സഹകരണ ബാങ്കിലാണ് വൻ കവർച്ച. ഓണാവധിക്ക് ശേഷം ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ സെക്രട്ടറിയാണ്, പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. ഉടൻ ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ ജനൽ കമ്പികൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെന്ന് വ്യക്തമായയത്. സ്രോങ് റൂം തകർത്ത് നാലര കിലോ സ്വർണ്ണവും നാലരലക്ഷം രൂപയും കൊണ്ടുപോയിട്ടുണ്ട്. പണയ ഉരുപ്പടികളാണ് മോഷണം പോയത്.
തെളിവ് നശിപ്പിക്കാൻ സിസിടിവി ക്യാമറയും ഹാർഡ് ഡിസ്കും കമ്പ്യൂട്ടറും മോഷ്ടാക്കൾ കൈക്കലാക്കി. ഫോറൻസിക് വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബാങ്കിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.