സ്ത്രീയായതു കൊണ്ടാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലും അപകീർത്തിപ്പെടുത്തൽ തുടരുകയാണെന്നും ഫാരിഷ ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കണ്ണൂര്‍: അശ്രദ്ധമായി മാസ്ക്ക് ധരിച്ചത് ചോദ്യം ചെയ്ത പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ അസഭ്യ വർഷം. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്‍റ് ഫാരിഷ ടീച്ചറിന് നേരെയാണ് മൂന്ന് പേർ അസഭ്യ വർഷം നടത്തിയത്. സ്ത്രീയായതു കൊണ്ടാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലും അപകീർത്തിപ്പെടുത്തൽ തുടരുകയാണെന്നും ഫാരിഷ ടീച്ചർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ 19നാണ് സംഭവം. ജലവിതരണ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് മാട്ടൂൽ സൗത്തിൽ പ്രസിഡന്‍റും സഹപ്രവർത്തകരും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മാസ്ക്ക് നേരെ ധരിക്കാത്ത ജാഫറിനെയും ശരീഫിനെയും ഹമ്മാദിനെയും കാണുന്നത്. കൊവിഡ് അതിതീവ്രമായ പ്രദേശമായതുകൊണ്ട് മുൻ അധ്യാപിക കൂടിയായ ഫാരിഷ ടീച്ചർ മാസ്ക്ക് നേരെ വയ്ക്കാൻ ആവശ്യപ്പെട്ടു.
പൊലീസിനും കളക്ടറിനും പരാതി നൽകിയതോടെ പ്രസിഡന്‍റിനെതിരെ അപകീർത്തി പ്രചാരണങ്ങളും വ്യാപകമായി. പ്രതികളായ മൂന്ന് പേരും പ്രദേശത്തെ എസ്ഡഡിപിഐ പ്രവർത്തകരാണ്. ഇവരെ അറസ്റ്റ് ചെയ്ത പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
