പ്രസവവിവരം മറച്ചുവെച്ച് യുവതി രക്തസ്രാവത്തിന് ചികിത്സ തേടി
ചാലക്കുടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലുണ്ട്.
തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ പ്രസവവിവരം മറച്ചുവെച്ച് യുവതി രക്തസ്രാവത്തിന് ചികിത്സ തേടി.അമിത രക്തസ്രാവത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. നവജാതശിശുവിന്‍റെ മതൃദേഹം വീട്ടില്‍ ഒളിപ്പിച്ച വെച്ച ശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്.
ചാലക്കുടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്. യുവതിയുടെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ
ഡോക്ടർ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത് അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിലാണ് പ്രസവിച്ചത്.
യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിന്‍റെ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ. പ്രവവത്തിനിടെയാകാം മരണം എന്നാണ് സംശയിക്കുന്നത്. പ്രസവം മറച്ചുവെക്കുകയും, മരണം പുറത്തിറയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.