പാലച്ചുവട് ആൾക്കൂട്ട കൊലപാതകത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. യുവാവിന്‍റെ മരണം സാദാചാരക്കൊലയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.  

കൊച്ചി: പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ നാല് പേരുടെയും ഇന്ന് പിടികൂടിയ മൂന്ന് പേരുടെയും അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

യുവാവിന്‍റെ മരണം സാദാചാരക്കൊലയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രദേശവാസികളായ 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ ശേഷം അവരേയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നുമാണ് പൊലീസിന്‍റെ നിഗമനം. പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു. 

ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിൽ 10 സംഘമായാണ് കേസ് അന്വേഷിക്കുന്നത്.