ബിഡിജെഎസ് നേതാവിനെതിരെ പീഡന പരാതി; പോക്സോ ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാരോപണം
മാര്‍ച്ച് 15ന് പെണ്‍കുട്ടി റോഡിലൂടെ നടന്ന് പോയപ്പോള്‍ പ്രതി സജീവ് പിന്നിലൂടെയെത്തി ഉപദ്രവിച്ചു. എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതിനല്‍കിയപ്പോഴാണ് പ്രായപൂര്‍ത്തിയാകും മുമ്പേയുള്ള പീഡനശ്രമം നടന്നതായി പെണ്‍കുട്ടി അറിയിച്ചത്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലത്തെ ബിഡിജെഎസ് നേതാവിനെതിരെ പോക്സോ ചുമത്താതെ പൊലീസ് ഒത്തുകളിയ്ക്കുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 23 വയസായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകും മുമ്പേ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് പെണ്‍കുട്ടി റോഡിലൂടെ നടന്ന് പോയപ്പോള്‍ പ്രതി സജീവ് പിന്നിലൂടെയെത്തി ഉപദ്രവിച്ചു. എഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതിനല്‍കിയപ്പോഴാണ് പ്രായപൂര്‍ത്തിയാകും മുമ്പേയുള്ള പീഡനശ്രമം നടന്നതായി പെണ്‍കുട്ടി അറിയിച്ചത്.
പെണ്‍കുട്ടി നല്‍കിയ മൊഴി എഴുകോണ്‍ സ്റ്റേഷനിലെ ഒരു വനിതാ പൊലീസ് മൊബൈലില്‍ പകര്‍ത്തി പരസ്യമാക്കിയതായും ആരോപണമുണ്ട്. പരാതി സ്വീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. ആദ്യം വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. പെണ്‍കുട്ടിയെ പൊലീസ് അധിക്ഷേപിച്ചതായും പരാതിയുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം മാത്രമാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായത്. മുൻകൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സജീവിനെഅറസ്റ്റ് ചെയ്യാനാകില്ലെന്നുമാണ് പൊലീസ് വിശദീകരണം.