കോട്ടയത്ത് വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; സ്കൂള്‍ ജീവനക്കാരൻ അറസ്റ്റില്‍
സ്കൂളിലെ ജീനക്കാരനായ പാലാ സ്വദേശി ആകാശ് നാല് തവണ ലൈംഗിക ചൂഷണം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി.
കോട്ടയം: കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം. മരങ്ങാട്ട് പള്ളിയിലെ ഒരു റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരനാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. പോക്സോ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പരാതി ഒളിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്‍റെ ആവശ്യം.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. സ്കൂളിലെ ജീനക്കാരനായ പാലാ സ്വദേശി ആകാശ് നാല് തവണ ലൈംഗിക ചൂഷണം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി. വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന സ്കൂളില്‍ കുട്ടിയുടെ മേല്‍നോട്ടം ഈ ജീവനക്കാരനായിരുന്നു. ഇതിനിടെയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞമാസം 13 മുതല്‍ പലതവണ പരാതി പറഞ്ഞെങ്കിലും പൊലീസില്‍ അറിയിക്കാതെ പരാതി സ്കൂള്‍ അധികൃതര്‍ മുക്കി എന്നാണ് ആക്ഷേപം.
പിന്നീട് വിദ്യാര്‍ത്ഥി രഹസ്യമൊഴി നല്‍കിയതോടെയാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിംസബര്‍ 2 ന് അറസ്റ്റിലായ ആകാശ് ഇപ്പോള്‍ റിമാന്‍റിലാണ്. സ്കൂളിലെ സെക്യൂരി ജീവനക്കാരനോടാണ് കുട്ടി ആദ്യമായി ഈ വിവരം പറഞ്ഞത്. പ്രിൻസിപ്പാളിനോട് സെക്യൂരി ഇക്കാര്യം പറഞ്ഞെങ്കിലും ഭീഷണിപ്പെടുത്തി ഇയാളെ സ്കൂളില്‍ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. എന്നാല്‍ പരാതി മൂടിവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജീവനക്കാരനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.