ആറയൂർ സ്വദേശി വിനുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷാജി വർഷങ്ങൾക്ക് മുമ്പ് പിതാവിനെ കൊലപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി
നെയ്യാറ്റിൻകര: ആറയൂർ കൊലപാതക കേസിൽ വഴിത്തിരിവ്. ആറയൂർ സ്വദേശി വിനുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷാജി വർഷങ്ങൾക്ക് മുമ്പ് പിതാവിനെ കൊലപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഷാജിയുടെ കൂട്ടാളി അനിയെയും പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ഷാജിയുടെ വീട്ടിലും പരിസരത്തും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ആറയൂർ ആർകെവി ഭവനിൽ വിനുവിന്‍റെ മൃതദേഹം ഷാജിയുടെ വീടിനു സമീപത്തെ പറമ്പിൽ ചാക്കിൽകെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പ്രതി ഷാജിയുടെ പിതാവ് കൃഷ്ണനെ കാണാതായ സംഭവത്തിലാണ് നിർണായക വഴിത്തിരിവാകുന്നത്. 36 ദിവസം ഒളിവിലുണ്ടായിരുന്ന ഷാജിയെ തമ്പാനൂരിൽ നിന്ന് യാദൃശ്ചികമായി പിടികൂടുകയായിരുന്നു. കരിമഠം കോളനിയിൽ നിന്നാണ് അനിയെ കണ്ടെത്തിയത്.
