പെണ്‍കുട്ടികളെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തിയായിരുന്നു രക്ഷിതാക്കളുടെ ക്രൂരത. അയല്‍വാസിയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

ഫിലാഡെല്‍ഫിയ: കുട്ടികളോട് കണ്ണില്ലാത്ത ക്രൂരതയുമായി മാതാപിതാക്കള്‍. ആറ് വയസ് പ്രായമുള്ള മകനെയും നാലും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികളോടുമാണ് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ആറു വയസ് പ്രായമുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ച ദമ്പതികള്‍ പിടിയില്‍. ഫിലാഡെല്‍ഫിയയിലെ വീട്ടിലാണ് ആറ് വയസ് പ്രായമുള്ള ആണ്‍കുട്ടിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കളില്‍ നിന്ന് വളരെ മോശം അനുഭവമുണ്ടായത്.

30കാരിയായ മിഷെല്‍ ക്യാംബെലും 31കാരനാ. പോള്‍ വെബ്ബറുമാണ് സ്വന്തം കുട്ടികള്‍ക്കെതിരെ ക്രൂരത കാണിച്ചത്. പെണ്‍കുട്ടികളെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തിയായിരുന്നു രക്ഷിതാക്കളുടെ ക്രൂരത. അയല്‍വാസിയാണ് കുട്ടികളെ മഴയത്ത് കിടത്തിയിരിക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. ഇത് പരിശോധിക്കാനായി എത്തിയ പൊലീസാണ് മകനെ നായയുടെ കൂട്ടില്‍ അടച്ചത് കാണുന്നത്. കൂട് അടച്ചെന്ന് റപ്പുവരുത്താന്‍ സിപ്പ് ടൈ ഉപയോഗിച്ച് അടയ്ക്കാനും ദമ്പതികള്‍ ശ്രദ്ധിച്ചിരുന്നു. നാലും അഞ്ചും പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഡയപ്പര്‍ ഇട്ട് മഴയത്ത് കിടത്തിയത്.

ഒരു ബ്ലാങ്കറ്റ് മാത്രമായിരുന്നു ആറ് വയസുകാരന് നായയുടെ കൂട്ടില്‍ ഇട്ട് നല്‍കിയിരുന്നത്. വീട്ടിലുണ്ടായിരുന്ന നാല്‍പതുകാരിയെയും 80 വയസ് പ്രായമുള്ള വൃദ്ധയേയും പൊലീസ് സര്‍ക്കാര്‍ സംരക്ഷണയിലാക്കിയിട്ടുണ്ട്. മഴയത്ത് ഡയപ്പര്‍ മാത്രമിട്ട് തണുത്ത് മരവിക്കുന്ന നിലയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. വസ്ത്രമോ ഷൂസോ ഒന്നും ധരിപ്പിക്കാതെയായിരുന്നു ഇവരെ കിടത്തിയിരുന്നത്. വീട്ടില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന മറ്റൊരു യുവാവിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ദമ്പതികളുടെ ബന്ധുവാണെന്നാണ് കരുതപ്പെടുന്നത്. കുട്ടികള്‍ പരിക്കേറ്റ നിലയില്‍ അല്ല. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ സ്കൂളിലായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് നിലവില്‍ കുട്ടികളുള്ളത്.