വീട്ടമ്മയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മകൻ ഹൈക്കോടതിയിൽ
ടെറസിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് തലയിടിച്ചു മരിച്ചെന്നാണ് സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് മക്കളൊടും നാട്ടുകാരോടും പറഞ്ഞത്. സംശയമൊന്നും തോന്നാത്തതിനാൽ മൃതദേഹം സംസ്കരിച്ചു. എന്നാൽ, പിന്നീട് അച്ഛന്റെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളാണ് മക്കളിൽ സംശയങ്ങളുണ്ടാക്കിയത്.
കൊച്ചി: ഇടുക്കി പുപ്പാറ സ്വദേശിയായ വീട്ടമ്മയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മകൻ ഹൈക്കോടതിയിൽ. പോസ്റ്റുമോർട്ടത്തിലും പൊലീസ് അന്വേഷണത്തിലും അട്ടിമറിയുണ്ടായെന്നും, കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
2019 ജൂണ് 22നാണ് പൂപ്പാറ അഞ്ചരയേക്കർ സ്വദേശി രാധ മരിച്ചത്. ടെറസിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് തലയിടിച്ചു മരിച്ചെന്നാണ് സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് മക്കളൊടും നാട്ടുകാരോടും പറഞ്ഞത്. സംശയമൊന്നും തോന്നാത്തതിനാൽ മൃതദേഹം സംസ്കരിച്ചു. എന്നാൽ, പിന്നീട് അച്ഛന്റെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളാണ് മക്കളിൽ സംശയങ്ങളുണ്ടാക്കിയത്.
ഇത് സംബന്ധിച്ച് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി നടന്നില്ല. പലകുറി ആവശ്യപ്പെട്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് തരാൻ പോലും പൊലീസ് തയ്യാറായില്ലെന്നും മക്കൾ പറയുന്നു. ഒടുവിൽ വിവരാവകാശം വച്ചാണ് റിപ്പോർട്ട് എടുത്തത്.
പോസ്റ്റുമോർട്ടം നടത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കേസ് ആദ്യം അന്വേഷിച്ച ശാന്തൻപാറ എസ്ഐ തുടങ്ങിയവരുടെ പങ്കടക്കം അന്വേഷിക്കണമെന്നും മക്കൾ പറയുന്നു. ഇതിനായി ക്രൈംബ്രാഞ്ച് അന്വേഷണം തന്നെ വേണമെന്നാണ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.