മഹാരാഷ്ട്രയിൽ ഇസ്ലാം മത നേതാവിനെ വെടിവെച്ച് കൊന്ന് അജ്ഞാതർ
അക്രമികൾ നെറ്റിയിൽ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു...
മുംബൈ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയിൽ നാലംഗ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. 35 കാരനായ ഖ്വാജ സയ്യദ് ചിഷ്തിയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ യോല ടൗണിലെ എംഐഡിസി ഏരിയയിൽ വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മരിച്ച ഖ്വാജ സയ്യദ് ചിഷ്തി, യെയോലയിൽ 'സൂഫി ബാബ' എന്നാണ് അറിയപ്പെടുന്നത്. അക്രമികൾ നെറ്റിയിൽ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ പൗരനായ സൂഫി ബാബയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ ഇയാൾ ഉപയോഗിച്ചിരുന്ന ഒരു എസ്‌യുവി പിടിച്ചെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യെയോല പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലയാളികളെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.