Asianet News MalayalamAsianet News Malayalam

Tamilnadu | ബന്ധം വീട്ടുകാര്‍ എതിര്‍ത്തു; കാമുകിയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനെത്തിയതായിരുന്നു യുവാവ്. യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി. ഇതിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മുറിയിലെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളേയും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയുമായിരുന്നു.

tamilnadu man slits girlfriends throat and attempt suicide
Author
Taramani, First Published Nov 10, 2021, 3:55 PM IST

കാമുകിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. കാമുകിയുടെ കഴുത്തറുത്ത (slits girlfriends throat) ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് (Suicide attempt) യുവാവ്. തമിഴ്നാട്ടിലെ(Tamilnadu) മിഞ്ചൂരിലാണ് സംഭവം. മിഞ്ചൂരിലെ താരാമണിയിലെ കാമുകിയുടെ വീട്ടിലെത്തിയ അജിത്ത് എന്ന യുവാവാണ് പ്രണയിനിയെ കൊലചെയ്യാനും(Murder attempt) ആത്മഹത്യയ്ക്കും ശ്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. 22 കാരിയായ യുവതിയും അജിത്തും ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. മിഞ്ചൂരിലെ ഒരു മൊബൈല്‍ റീട്ടെയില്‍ ഷോപ് ജീവനക്കാരായിരുന്നു ഇരുവരും.

ഇവിടെ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നതും തമ്മില്‍ അടുക്കുന്നതും. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനെത്തിയതായിരുന്നു യുവാവ്. യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി. ഇതിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മുറിയിലെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളേയും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയുമായിരുന്നു. വീട്ടുകാരെത്തിയതോടെ അജിത്  മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കുകയായിരുന്നു.

വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചു ഒപ്പം താരാമണി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെ പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തി. വാതില്‍ തുറന്ന് നോക്കുമ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അജിത്തിനെ കണ്ടത്. അജിത്തിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരുടേയും ജീവന് ആപത്തില്ലെന്നാണ് താരാമണി പൊലീസ് വിശദമാക്കുന്നത്. വിവാഹാലോചനയേക്കുറിച്ച് യുവതിയോട് സംസാരിക്കാന്‍ എത്തിയ അജിത് കത്തി കയ്യില്‍ കരുതിയതായി പൊലീസ് വിശദമാക്കി. അജിതിനെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് വിടുന്ന മുറയ്ക്ക് കേസില്‍ അജിത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രണയം ആക്രമണത്തിലേക്ക് എത്തുന്ന സമാന സംഭവങ്ങള്‍ അടുത്തിടെ കേരളത്തിലും സംഭവിച്ചിരുന്നു. പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഒക്ടോബര്‍ ഒന്നിനായിരുന്നു. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായ നിതിന മോളും  സഹപാഠിയായ അഭിഷേക് ബൈജു കൊലപ്പെടുത്തിയത് പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിനേ തുടര്‍ന്നായിരുന്നു. പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതും കഴിഞ്ഞ ഒക്ടോബറിലായിരുന്നു. കോതമംഗലത്ത് ഡന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം രഖിലെന്ന യുവാവ് ആത്മഹത്യ ചെയ്തതും അടുത്തിടെയാണ്. 

Follow Us:
Download App:
  • android
  • ios