സാനിറ്റൈസ് ചെയ്ത്, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മോഷ്ടാക്കൾ കവർന്നത് 35 ലക്ഷത്തിന്റെ സ്വർണ്ണം
സ്വർണ്ണവും പണവുമെല്ലാം എത്രയും പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന ബാഗുകളിലേക്ക് വലിച്ചിടുന്നതിനിടെ വേണ്ടത്ര സാമൂഹിക അകലം പാലിക്കാൻ അവർക്ക് നിഷ്ഠയുണ്ടായില്ല.
ഉത്തർപ്രദേശിലെ അലിഗഢിൽ ഉള്ള സുന്ദർ ജ്വല്ലറിയിലേക്ക് മാസ്ക് ധരിച്ച മൂന്നു യുവാക്കൾ കടന്നു വരുന്നു. ജ്വല്ലറിയിലെ സെയിൽസ്മാൻ ഏതൊരു കസ്റ്റമറെയും എന്നപോലെ കൈകളിലേക്ക് സാനിറ്റൈസർ അവരെയും സ്വീകരിക്കുന്നു. കൈകൾ സാനിറ്റൈസ് ചെയ്ത് എല്ലാം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് എന്നുറപ്പിച്ച ശേഷം, പതുക്കെ അവർ പോക്കറ്റിൽ നിന്ന് തങ്ങളുടെ നാടൻ തോക്കുകൾ പുറത്തെടുത്ത് ജീവനക്കാർക്ക് നേരെ ചൂണ്ടി.
മുൻകരുതലുകളുടെ കാര്യത്തിൽ അവർക്ക് പിഴച്ചത് ഒരിടത്തുമാത്രമാണ്. ജ്വല്ലറിയിലെ സേഫിൽ നിന്നും പ്രദർശനത്തിന് വെച്ചിരുന്ന റാക്കുകളിൽ നിന്നുമൊക്കെയുള്ള സ്വർണ്ണവും പണവുമെല്ലാം എത്രയും പെട്ടെന്ന് കയ്യിൽ കരുതിയിരുന്ന ബാഗുകളിലേക്ക് വലിച്ചിടുന്നതിനിടെ വേണ്ടത്ര സാമൂഹിക അകലം പാലിക്കാൻ അവർക്ക് നിഷ്ഠയുണ്ടായില്ല. എന്തായാലും ഒരു മിനിറ്റിൽ താഴെ നേരമെടുത്ത് പട്ടാപ്പകൽ നടത്തിയ ഈ കൊള്ളയടിയിൽ ജ്വല്ലറിക്കാരന് നഷ്ടമായത് 40 ലക്ഷം രൂപയുടെ മുതലാണ്.
ഉച്ചക്ക് രണ്ടുമണിയോടെയാണ് മോഷ്ടാക്കൾ ജ്വല്ലറി ആക്രമിച്ച് സ്വർണ്ണം കവർന്നത്. ഈ സമയത്ത് ഒന്നോ രണ്ടോ കസ്റ്റമർമാരും ജ്വല്ലറിക്കുള്ളിൽ സന്നിഹിതരായിരുന്നു. 35 ലക്ഷത്തിന്റെ സ്വർണ്ണത്തിനു പുറമെ അരലക്ഷം രൂപ പണമായും മോഷ്ടാക്കൾ കവർന്നെടുത്തു എന്ന് ജ്വല്ലറി ഉടമ പൊലീസിനോട് പരാതിപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.