Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകം ആസൂത്രിതം; മണിക്കൂറുകള്‍കുള്ളില്‍ പൊലീസ് പ്രതികളെ പൊക്കിയത് ഇങ്ങനെ

സമീപത്ത് പി.എസ്.സി പഠിക്കാൻ എത്തിയ വാടക വീടിൻറെ ഉടമസ്ഥൻറെ മകൻ വീടിൻറെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

three arrested in Vizhinjam for murder of old age women
Author
Vizhinjam, First Published Jan 15, 2022, 10:42 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ (Vizhinjam Murder) ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം സ്വർണവുമായി കടന്ന പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടി വിഴിഞ്ഞം പൊലീസ് (Vizhinjam police). മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള സൈബർസെല്ലിന്‍റെ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത് . കൊലപാതകം തനിച്ചാണ് ചെയ്തത് എന്ന് പിടിയിലായ അൽഅമീൻ പൊലീസിനോട് പറയുന്നുണ്ടെങ്കിലും  പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇന്നലെ രാത്രിയോടെ ആണ് വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

സംഭവത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനി റഫീഖ ബീവി(48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമയി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിൻറെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിൻറെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ്  പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. 

സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിൻറെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്ത് പി.എസ്.സി പഠിക്കാൻ എത്തിയ വാടക വീടിൻറെ ഉടമസ്ഥൻറെ മകൻ വീടിൻറെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകം ആണെന്ന് മനസ്സിലായതിനെ തുടർന്ന് വാടക വീട്ടിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറി. 

സൈബർ സെൽ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ കഴക്കൂട്ടം ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കിയതിനെ തുടർന്ന് വിവരം ഉടൻ തന്നെ കഴകൂട്ടം പൊലീസിന് കൈമാറി. ഇവർ നടത്തിയ വാഹന പരിശോധനയിലാണ് സ്വകാര്യ ബസിൽ രക്ഷപെടുകയായിരുന്ന പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സ്വർണ്ണം പ്രതികൾ വിറ്റു എന്നാണ് പൊലീസ് പറയുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ശനിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Follow Us:
Download App:
  • android
  • ios