ഹോളി ആഘോഷത്തിനിടെ സബ് ഇന്‍സ്‌പെക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് പേർ പിടിയിൽ
മൂന്ന് യുവാക്കളും ചേര്‍ന്ന് അമിതിനെ നിലത്ത് തള്ളിയിട്ട ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദില്ലി: ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാസ്, അന്‍ഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആയിരുന്ന മൂവർ സംഘം സബ് ഇന്‍സ്‌പെക്ടര്‍ അമിത് കുമാര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കളര്‍ ഒഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു.
ബന്ധുക്കളുമായി രജൗരി ഗാര്‍ഡനിലെ ഭക്ഷണശാലയിലേയ്ക്ക് പോവുകയായിരുന്നു അമിത് കുമാര്‍. അവധിയില്‍ ആയതിനാൽ സാധാരണ വേഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ശേഷം ട്രാന്‍സിറ്റ് ക്യാമ്പിന് സമീപമെത്തിയ ഇവരുടെ കാറിന്റെ ഗ്ലാസിലേക്ക് മൂവർ സംഘം നിറങ്ങൾ ഒഴിച്ചു.
ഇതോടെ പ്രകോപിതനായ അമിത് കാറിൽ നിന്നും പുറത്തിറങ്ങുകയും യുവാക്കളെ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ശേഷം മൂന്ന് യുവാക്കളും ചേര്‍ന്ന് അമിതിനെ നിലത്ത് തള്ളിയിട്ട ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആഴത്തിൽ മുറിവേറ്റ അമിതിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. അമിത് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ദില്ലിയിലെ രജൗരി ഗാര്‍ഡനില്‍ നിന്നുമാണ് മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.