മോഷണകുറ്റം ആരോപിച്ച് ദളിത് യുവാവിനെ അമ്പലപ്പുഴ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
ദേഹമാസകലം പൊലീസിന്‍റെ ക്രൂര മർദ്ദനമേറ്റെന്നാണ് യുവാവിന്‍റെ പരാതി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റെന്ന് ഡോക്ടറിനോട് പറഞ്ഞെങ്കിലും ചികിത്സാ രേഖകയിൽ അതൊന്നും തെളിവായില്ല.
അന്പലപ്പുഴ: മോഷണകുറ്റം ആരോപിച്ച് സ്റ്റേഷനിൽ കൊണ്ടുപോയ ദളിത് യുവാവിനെ അമ്പലപ്പുഴ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ തകഴി സ്വദേശി ജഗൻദാസിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്. എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും പരാതി ഒത്തുതീർപ്പായതോടെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടെന്നും പൊലീസ് വിശദീകരിച്ചു.
ദേഹമാസകലം പൊലീസിന്‍റെ ക്രൂര മർദ്ദനമേറ്റെന്നാണ് യുവാവിന്‍റെ പരാതി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റെന്ന് ഡോക്ടറിനോട് പറഞ്ഞെങ്കിലും ചികിത്സാ രേഖകയിൽ അതൊന്നും തെളിവായില്ല. പൊലീസ് ഇടപെട്ട് മൊഴി മാറ്റിയെഴുതിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് അമ്പലപ്പുഴ പൊലീസ് പറയുന്നത് ഇങ്ങനെ. തകഴി കുന്നമ്മ അംബേദ്ക്കർ ജംഗഷനിലാണ് ജഗന്‍റെ കുടുംബം ഏറെ നാളായി മീൻ കച്ചവടം നടത്തിവരുന്നത്. തൊട്ടടുത്ത കടയിൽ നിന്ന് പണവും സാധനങ്ങളും മോഷണം പോകുന്നത് പതിവായി. കട ഉടമയും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച പുലർച്ചെ മോഷണശ്രമത്തിനിടെ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കേസ് എടുക്കാമെന്ന് അറിയിച്ചെങ്കിലും സ്റ്റേഷന് പുറത്ത് പരാതി ഒത്തുതീർപ്പായി. ജഗൻദാസിനെ മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടം തീർക്കാമെന്ന്, ജഗൻദാസിന്‍റെ കുടുംബം സമ്മതിച്ചതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിൻമാറിയതെന്ന് കട ഉടമ വ്യക്തമാക്കി. എന്നാൽ മീൻ കച്ചവടത്തിനായി പുലർച്ചെ എത്തിയപ്പോൾ കടയ്ക്കുളിലേക്ക് തള്ളിയിട്ട ശേഷം വാതിൽ പൂട്ടി. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. മുൻ വൈരാഗ്യത്തിന്‍റെ പേരിലാണ് മോഷണക്കുറ്റം ആരോപിക്കുന്നതെന്നും യുവാവിന്‍റെ കുടുംബം പറയുന്നു.