തിരുവനന്തപുരത്തെ ട്രഷറി തട്ടിപ്പ്: സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്
അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ കരമനയിലെ വാടക വീട്ടിൽ ബിജുലാൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്. വഞ്ചിയൂർ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥനായ ആർ ബിജുലാലിനെതിരെ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ കരമനയിലെ വാടക വീട്ടിൽ ബിജുലാൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് അകൗണ്ട്സ് ഓഫീസർ ബിജുലാൽ സ്വന്തം അക്കൗണ്ടിലേക്ക് ഏകദേശം രണ്ട് കോടി രൂപ മാറ്റിയെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കണ്ടെത്തിയത്. തുടന്ന് സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറെ വിവരം അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി.
പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ പേരും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.