തട്ടിയെടുത്ത പണത്തിൽ നാലു കോടി അമേരിക്കയിലുള്ള പട്രീഷ്യയുടെ അക്കൗണ്ടിലേക്കും, ഒന്നേ മുക്കാൽ കോടി പാരീസിലുള്ള ഹരിയാനക്കാരന്‍റെ അക്കൗണ്ടിലേക്കും മാറ്റി. അറസ്റ്റിലായ രാജ്‍പ്രീത് സിംഗിന്‍റെ കാമുകിയാണ് പട്രീഷ്യ. 

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയിൽ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയിൽ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത് രണ്ട് പഞ്ചാബ് എഎസ്ഐമാർ അമേരിക്കയിലേക്കും പാരീസിലേക്കും കടത്തിയെന്ന് മൊഴി. അറസ്റ്റിലായ രാജ്‍പ്രീത് സിംഗിന്‍റെ കാമുകിയായ അമേരിക്കക്കാരി പട്രീഷ്യയുടെ അക്കൗണ്ടിലേക്കാണ് ഇതിൽ 4 കോടി മാറ്റിയത്. ഒന്നേമുക്കാൽ കോടി ഇപ്പോൾ പാരീസിൽ താമസിക്കുന്ന ഹരിയാന സ്വദേശിയുടെ പേരിലേക്കും മാറ്റിയെന്ന് എഎസ്ഐമാർ മൊഴി നൽകി.

ഇന്നലെയാണ് പഞ്ചാബ് പൊലീസിലെ എഎസ്ഐമാരായ രാജ്‍പ്രീത് സിംഗിനെയും ജൊഗീന്ദർ സിംഗിനെയും ഫോർട്ട് കൊച്ചിയിൽ നിന്ന് പിടികൂടിയത്. ഇവിടത്തെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു പട്യാല സ്വദേശികളായ ഇരുവരും. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പഞ്ചാബിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

പഞ്ചാബ് പൊലീസിലെ ഒരു ഐജിയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് എത്തിയത്. കൊച്ചി റേഞ്ച് ഐജിയുമായി സംഘം കൂടിക്കാഴ്ച നടത്തി. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കോടതിയിൽ നിന്നും ട്രാൻസിറ്റ് വാറണ്ടു വാങ്ങി പ്രതികളെ പഞ്ചാബിലേക്ക് കൊണ്ടു പോകും.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിൻറെ സഹായിയായ ഫാദർ ആന്‍റണി മാടശ്ശേരിയിൽ നിന്നും പൊലീസ് പിടികൂടിയ 16 കോടി രൂപയിൽ ഏഴു കോടി രൂപ പൊലീസ് ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിനു ശേഷം ഒരു മാസത്തോളം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് ഇരുവരും ഫോർട്ടു കൊച്ചിയിൽ എത്തിയത്. തട്ടിയെടുത്ത പണം വിവിധ അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിലുൾപ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആദ്യം ഇവർ പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് ആർക്കൊക്കെയാണ് പണം മാറ്റിയതെന്ന് തുറന്നു പറഞ്ഞത്.