നൃത്തത്തിനിടെ 'സഹോദരാ വെടിവെക്കൂ' എന്നു വേദിയില്‍ നിന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗ്രാമത്തലവന്‍റെ ബന്ധുവാണ് വെടിയുതിര്‍ത്തതെന്ന് സംശയമുണ്ട്.

ലക്നൗ: വിവാഹ സല്‍ക്കാരത്തിനിടെ നൃത്തം നിര്‍ത്തിയതിനെ തുടര്‍ന്ന് നര്‍ത്തകിയായ യുവതിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു. മുഖത്ത് ഗുരുതര പരിക്കേറ്റ നര്‍ത്തകിയായ ഹിന(22) എന്ന യുവതിയെ കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം. യുവതി നൃത്തം നിര്‍ത്തിയതില്‍ പ്രകോപിതനായാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. 

കഴിഞ്ഞ ദിവസം ഗ്രാമത്തലവനായ സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹ സല്‍ക്കാരത്തിനാണ് സംഭനം നടന്നത്. ഹിന, നൈന എന്ന യുവതികളാണ് നൃത്തം ചെയ്തിരുന്നത്. നൃത്തത്തിനിടയില്‍ പാട്ട് നിലച്ചതിനെ തുടര്‍ന്ന് ഇരുവരും അല്‍പനേരം നൃത്തം ചെയ്യുന്നത് നിര്‍ത്തി. തുടര്‍ന്ന് സദസ്സില്‍ ഇരുന്ന ഒരാള്‍ ഹിനക്ക് നേരെ വെടിയുതിര്‍ത്തു. വരന്‍റെ ബന്ധുക്കളായ രണ്ട് പേര്‍ക്കും പരിക്കേറ്റു. യുവതിക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

Scroll to load tweet…

നൃത്തത്തിനിടെ 'സഹോദരാ വെടിവെക്കൂ' എന്നു വേദിയില്‍ നിന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗ്രാമത്തലവന്‍റെ ബന്ധുവാണ് വെടിയുതിര്‍ത്തതെന്ന് സംശയമുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. വരന്‍റെ ബന്ധുവാണ് സംഭവം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.