Asianet News MalayalamAsianet News Malayalam

ഉത്രയുടെ മരണം: ഭർത്താവിനെയും പാമ്പ് പിടിത്തക്കാരനായ കല്ലുവാതുക്കൽ സ്വദേശിയെയും ചോദ്യം ചെയ്യുന്നു

ദുരൂഹ സാഹചര്യത്തിൽ മരിച്ച ഉത്രയുടെ ഭർത്താവ് സൂരജിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരി പറഞ്ഞു

Uthra death controversy crime branch interrogates sooraj
Author
Anchal, First Published May 24, 2020, 11:02 AM IST

കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവായ സൂരജിനെയും പാമ്പ് പിടിത്തക്കാരനായ കല്ലുവാതുക്കൽ സ്വദേശിയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കേസ് പൊലീസിൽ നിന്നും ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.

ദുരൂഹ സാഹചര്യത്തിൽ മരിച്ച ഉത്രയുടെ ഭർത്താവ് സൂരജിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരി പറഞ്ഞു. സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. എന്നാൽ കിടപ്പുമുറിയിൽ നിന്നല്ല, മറിച്ച് മുറ്റത്ത് വച്ചാണ് പാമ്പ് കടിയേറ്റതെന്നും സഹോദരി പറഞ്ഞു.

കൊട്ടരക്കര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളേജില്‍ 16 ദിവസം കിടത്തി ചികിത്സ നടത്തി. 

ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം.

ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട്  കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. 2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. നൂറുപവന്‍ സ്വർണവും പണവും സ്ത്രീധനമായി നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പണം ആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios