Asianet News MalayalamAsianet News Malayalam

Walayar Case CBI : സിബിഐ കണ്ടെത്തലിനെ തള്ളി പെണ്‍കുട്ടികളുടെ അമ്മ; കേസ് വീണ്ടും നിയമ പോരാട്ടത്തിലേക്ക്

ആത്മഹത്യയെന്ന് സിബിഐ കണ്ടെത്തലിനെ തള്ളി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയതോടെ നിയമ പോരാട്ടം തുടരാണ് സാധ്യത. കേസിന്‍റെ നാള്‍ വഴികളിലൂടെ.

Walayar minor girls died by suicide CBI concludes re investigation
Author
Walayar, First Published Dec 28, 2021, 12:30 AM IST

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ നാലു കൊല്ലം നീണ്ടുനിന്ന അന്വേഷണത്തിനാണ് വിരാമമാവുന്നത്. ആത്മഹത്യയെന്ന് സിബിഐ കണ്ടെത്തലിനെ തള്ളി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയതോടെ നിയമ പോരാട്ടം തുടരാണ് സാധ്യത. കേസിന്‍റെ നാള്‍ വഴികളിലൂടെ.

അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസില് നിരന്തര പീഡനമാണ് കുട്ടികളുടെ ആത്മ ഹത്യയിലേക്ക് നയിച്ചതെന്നാണ് ഏഴുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐയും കണ്ടെത്തിയിരിക്കുന്നത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേവീട്ടില് അനുജത്തി ഒന്പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒന്പതുവയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന ആരോപണമുയര്‍ന്നതോടെയാണ് സംശയം ബലപ്പെടുന്നത്. 

13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒന്പത് കാരി. മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും ചെയ്തു പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി.സി. ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല ഡിവൈഎസ്പി എം.ജെ. സോജനും നല്‍കി. 

തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. പാന്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാര്‍ എസ്ഐ പി.സി. ചായ്ക്ക് സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം.മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാ ന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം. 

പതിനാറുകാരന്‍റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില് പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്‍റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബര്‍ ഒന്പതിന് ആദ്യ വിധി. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി.മധു, എം.മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. 

വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെട അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടെയെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 

ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്‍ കേസ് അന്വേഷണമാരംഭിച്ചു. കൊലപ്പെടുത്തി കെട്ടിതൂക്കിയെന്ന സമര സമിതിയുടെ ആരോപണം പരിശോധിക്കാന്‍ ഡമ്മി പരീക്ഷണം നടത്തി. ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്ത അന്വേഷണ സംഘം ഒടുവില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തുന്പോഴും നിരന്തര ശാരീരിക പീഡനത്തിന് കുട്ടികള്‍ ഇരയായിട്ടുണ്ടെന്ന കണ്ടെത്തലും സിബിഐ കുറ്റപത്രത്തിലുണ്ട്.
 

Follow Us:
Download App:
  • android
  • ios