അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ്: ആദ്യകേസിൽ പ്രതിക്ക് 15 വർഷം തടവ്
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലെ ആദ്യ കേസിലാണ് കൽപ്പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
കല്‍പ്പറ്റ: വയനാട് മുട്ടിലിലെ അനാഥാലയത്തിൽ അന്തേവാസികളായ കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നൽകി പീഡിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് 15 വർഷം തടവും എഴുപതിനായിരം രൂപയും പിഴ ശിക്ഷ വിധിച്ചു. കൽപ്പറ്റ പോക്സോ കോടതിയാണ് മുഖ്യ പ്രതി വിളഞ്ഞിപ്പിലാക്കൽ നാസറിനെ ശിക്ഷിച്ചത്. 7 കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരു കേസിലാണ് ശിക്ഷ വിധിച്ചത്.
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലെ ആദ്യ കേസിലാണ് കൽപ്പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 11 കേസുകളിലായി 6 പ്രതികൾ ഉൾപ്പെട്ടിരുന്നു. ഇതിൽ മുഖ്യ പ്രതി മുട്ടിൽ സ്വദേശി വിളഞ്ഞിപ്പിലാക്കൽ നാസറിനെയാണ് പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്.
വിചാരണ കാലയളവിൽ പെൺകുട്ടി കൂറുമാറിയിരുന്നെങ്കിലും സാഹചര്യ തെളിവുകളുടേയും ശസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.2017 മാർച്ചിലായിരുന്നു അനാഥാലയത്തിലെ അന്തേവാസികളായ 7 കുട്ടികൾ പീഡനത്തിനിരയായത്.
ഇതുമായി ബന്ധപ്പെട്ട മറ്റു പത്തു കേസുകളിൽ വിചാരണ നടക്കുകയാണ്.സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടികൾ വെളിപ്പെടുത്തിയത്