ഉത്തര്‍പ്രദേശില്‍ പൊലീസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
ആറ് മാസമായി യുവതിയെ ഇയാൾ തോക്ക് ചൂണ്ടിയടക്കം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. പരാതി നൽകിയതിന് പിന്നാലെ ഇത് പിൻവലിക്കാൻ പൊലീസിൽ സമ്മർദ്ദമുണ്ടായെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ പൊലീസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി അപകടനില തരണം ചെയ്തിട്ടില്ല. യുവതിയെ പീഡനത്തിനിരയാക്കിയ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു. അമിത്തിനെ സസ്പെന്‍ഡ് ചെയ്തതായും യുപി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ഉന്നതസംഘത്തെയും നിയോഗിച്ചു.
ആറ് മാസമായി യുവതിയെ ഇയാൾ തോക്ക് ചൂണ്ടിയടക്കം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ ഇത് പിൻവലിക്കാൻ പൊലീസിൽ സമ്മർദ്ദമുണ്ടായെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. ഈ ഭീഷണിക്ക് പിന്നാലെയാണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.