'എന്‍റെ മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും', ഭർതൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയിൽ
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.
കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.
വിസ്മയ ബന്ധുക്കൾക്ക് അയച്ച ചിത്രങ്ങൾ:
'ദേഷ്യം വന്നാൽ അടിക്കും, മിനിഞ്ഞാന്ന് എന്‍റെ മുഖത്ത് ചവിട്ടി'
ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് പറയുന്നു. പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു. പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തെന്നും വിസ്മയ പറയുന്നു. കാല് വച്ച് മുഖത്ത് അമർത്തിയെന്ന് പറയുമ്പോൾ, അതെല്ലാം അച്ഛനോട് പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്.
വിസ്മയയുടെ വാട്സാപ്പ് ചാറ്റുകൾ ഇങ്ങനെ: