കൃത്യം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞാല്‍ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനിതാ ജഡ്ജി, നടപടി
ബലാത്സംഗം ചെയ്യപ്പെട്ട് 72 മണിക്കൂറിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വിവാദ പരമാർശം നടത്തി വനിതാ ജഡ്ജി. സംഭവത്തെ തുടർന്ന് ബംഗ്ലാദേശ് സുപ്രിം കോടതി ജഡ്ജ് ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ ചുമതലകളിൽ നിന്ന് മാറ്റി
ധാക്ക: ബലാത്സംഗം ചെയ്യപ്പെട്ട് 72 മണിക്കൂറിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വിവാദ പരമാർശം നടത്തി വനിതാ ജഡ്ജി. സംഭവത്തെ തുടർന്ന് ബംഗ്ലാദേശ് സുപ്രിം കോടതി, ജഡ്ജ് ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ ചുമതലകളിൽ നിന്ന് മാറ്റി. ബലാത്സംഗ കേസ് സംബന്ധിച്ച് വിവാദ പരാമർശം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വനിതാ ജഡ്ജിയെ കോടതി ചുമതലകളിൽ നിന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ഒഴിവാക്കിയത്.
കൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പൊലീസ് ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നായിരുന്നു വിവാദ നിരീക്ഷണം. വിധിയിലെ നിരീക്ഷണം വ്യാപക വിമർശനത്തിനാണ് വഴിവെച്ചത്. തുടർന്നാണ് സുപ്രിംകോടതി നടപടി സ്വീകരിച്ചത്. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ആഡംബര ഹോട്ടലിൽ രണ്ട് വിദ്യാർത്ഥിനികൾ ബലാത്സംഗത്തിന് ഇരയായ കേസ് വാദം നടക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
കോളേജ് വിദ്യാർത്ഥിനികളെ അഞ്ച് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2017-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്‍റെ വിചാരണ വേളയിൽ ട്രൈബ്യൂണൽ ജഡ്ജി ബീഗം മൊസമ്മത് കമ്രുന്നഹർ ഇത്തരമൊരു നിരീക്ഷണം നടത്തുകയായിരുന്നു. ജഡ്ജി കമ്രുന്നഹറിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.