നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി 28 വർഷങ്ങൾക്കു ശേഷം പിടിയിൽ
കേസിലെ രണ്ടാം പ്രതിയാണ് ഹസീന. കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജിൽവെച്ച് പീഡനത്തിനും ക്രൂരമർദ്ദനത്തിനും ഇരയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
കളമശ്ശരി: നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വർഷങ്ങൾക്കു ശേഷം പിടിയിൽ. കോഴിക്കോട് സ്വദേശി ഹസീനയെയാണ് കളമശ്ശേരിയിൽ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത് . 1993ൽ വളർത്താനായി ഏറ്റെടുത്ത നാലര വയസ്സുകാരിയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിലാണ് ഹസീന അറസ്റ്റിലായത്.
കേസിലെ രണ്ടാം പ്രതിയാണ് ഹസീന. കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജിൽവെച്ച് പീഡനത്തിനും ക്രൂരമർദ്ദനത്തിനും ഇരയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. തുടർന്ന് ഹസീനയേയും കാമുകനേയും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ബീന എന്ന പേരിൽ മൂന്നാറിൽ ഹസീന താമസിക്കുന്നുണ്ടെന്ന് പൊലീസിന് അടുത്തിടെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി കളമശ്ശേരിയിൽ എത്തിയ ഹസീനയെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.