കൊവിഡ് ബാധിതയായിരിക്കെ സന്നദ്ധ പ്രവർത്തകനായ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയിൽ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി. വീട്ടിലെത്തിയ പിന്നാലെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി.
തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകനെതിരെ പീഡന പരാതിയുയർത്തി സുഹൃത്ത്. കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സുഹൃത്തിന്റെ പരാതിയിൽ സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നൽകിയത്.
ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയിൽ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി. വീട്ടിലെത്തിയ പിന്നാലെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി.
ബലാൽസംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നൽകി പിന്തിരിപ്പിച്ചു. അച്ഛനോടും തന്നെ വിവാഹം ചെയ്യാനുള്ള സന്നദ്ധതയറിച്ചിരുന്നു. എന്നാൽ തന്‍റെ അച്ഛൻ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം. വിവാഹിതനാണെന്ന് വെളിപ്പെടുത്തി പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതി പരാതിയിൽ ആരോപിക്കുന്നു.
കരമന പൊലീസ് പരാതിയിന്മേൽ മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ജാതി അധിക്ഷേപം കൂടി ഉൾപ്പെട്ടതിനാൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. പരാതി കെട്ടിച്ചമച്ചതാണെന്നും പരാതിയുയർത്തി ഭീഷണികൾ നേരിടുന്നുവെന്നും മഹേഷിന്‍റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് വീശദീകരിച്ചു.