തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജിനിയെ പിന്തുടർന്ന് ശ്രീകുമാർ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുട്ടികളുടെ മുന്നിൽ വെച്ച് കുത്തിക്കൊന്നു. സംഭവത്തിനിടെ ഭാര്യയുടെ അച്ഛനും അമ്മക്കും കുത്തേറ്റു. പ്രതി ശ്രീകുമാറിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്കാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജിനിയെ പിന്തുടർന്ന് ശ്രീകുമാർ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയിൽ കയ്യിൽ കരുതിയ കത്തിയെടുത്ത് ശ്രീകുമാർ രജ്ഞിനിയെ കുത്തി. ഈ സമയം ഇവരുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. തടയാനെത്തിയ രഞ്ജിനിയുടെ അമ്മ രമയ്ക്കും അച്ഛൻ കൃഷ്ണനും പരിക്കുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്പിച്ചു. രഞ്ജിനിയുടെ അച്ഛനെയും അമ്മയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വർഷമായി ശ്രീകുമാറും രഞ്ജിനിയും അകന്നു കഴിയുകയാണ്. ശ്രീകുമാർ ലഹരിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.