പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; മകളെ കഴുത്തു ഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ
എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഇതിൽ നിന്ന് പിൻമാറാൻ പെൺകുട്ടിയെ നിരന്തരമായി നിർബന്ധിക്കുകയും ചെയ്തിരുന്നു.
മുംബൈ: പ്രണയത്തിൽ നിന്ന് പിൻമാറാൻ മകൾ തയ്യാറായില്ല. അമ്മ മകളെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. നാൽപതുകാരിയായ പാപു വാഖല എന്ന വീട്ടമ്മയാണ് മകൾ നിർമ്മലയെ ഷാൾ കൊണ്ട് കഴുത്തിന് മുറുക്കി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് പൈധോനിയിലെ സാന്ത് തുക്കാറാം റോഡിനടുത്തുള്ള വസതിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുപത്തിമൂന്നുകാരിയായ നിർമ്മല ഒരു യുവാവുമായി ബന്ധം പുലർത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഇതിൽ നിന്ന് പിൻമാറാൻ പെൺകുട്ടിയെ നിരന്തരമായി നിർബന്ധിക്കുകയും ചെയ്തിരുന്നു. ''ഞായറാഴ്ച യുവാവിനൊപ്പം ഇറങ്ങിപ്പോകാൻ നിർമ്മല വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുകയായിരുന്നു, എന്നാൽ അമ്മ ഇതിൽ നിന്ന് അവളെ തടഞ്ഞു. തുടർന്ന് ഇവർ തമ്മിൽ തർക്കത്തിലേർപ്പെടുകയും ഒടുവിൽ ദുപ്പട്ട ഉപയോഗിച്ച് അമ്മ മകളുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയുമായിരുന്നു. അതിന് ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങി.''- പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സംഭവത്തിൽ നിർമ്മലയുടെ സഹോദരൻ ആകാശ് വഖേലയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്താൻ സഹായിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഇവരുടെ വീട്ടിൽ നിന്ന് കൊലയ്ക്കുപയോഗിച്ച ദുപ്പട്ടയും മറ്റ് തെളിവുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.