ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊച്ചിയില്‍ യുവാവിനെ മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം
ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.
കൊച്ചി: കൊച്ചിയിൽ(kochi) ഗുണ്ടാ സംഘങ്ങൾ(goonda attack) തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. മർദ്ദനത്തിൽ വാരിയെല്ലിന് തകരാർ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയിൽ തള്ളി. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ 11 ന് രാത്രി 9.30 ഓടെയാണ് ആളുകൾ നോക്കി നിൽക്കെ യുവാവിനെ ഗുണ്ടാ സംഘം ക്രൂമായി മര്‍ദ്ദിച്ചത്. തുടർന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മർദ്ദനം തുടന്നു. ഇതിന് പിന്നാലെ വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂർണ്ണ നഗ്ന്നാക്കി മർദ്ദിച്ചെന്നും യുവാവിന്‍റെ പരാതിയില്‍ പറയുന്നു.
രാത്രി മുഴുവൻ നഗ്നനാക്കി മർദ്ദിച്ച ശേഷം ആലുവ ആശുപത്രിയിലെത്തിച്ച സംഘം മുങ്ങി. പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം പറഞ്ഞത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹോയത്തോടെ പോലീസ് പരാതി നൽകുകയുമായിരുന്നു.
മർദ്ദനമേറ്റയുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ സുഹൃത്ത് സംഘത്തിലുള്ള വ്യക്തിയാണ്. മർദ്ദിച്ചവർ എതിർ ചേരിയിലും. സുബിരാജിന്‍റെ വീട്ടിൽ ഫൈസലിനെ അന്വേഷിച്ച് ജോണി വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സംഭവത്തിൽ തമ്മനം ഫൈസൽ, സുബിരാജ് ചളിക്കവട്ടം. സുന്ദരൻ, അനുപ് അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.