പണമിടപാടിനെ ചൊല്ലി തർക്കം; കൊച്ചിയിൽ യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവച്ചു
എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ 25 വയസുകാരനായ വിഷ്ണു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചി: പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളത്ത് യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. പെരുമ്പാവൂർ തുരുത്തിയിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ 25 വയസുകാരനായ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഹിരണിനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പതിനായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി സുഹൃത്തുക്കളായ വിഷ്ണുവും ഹിരണും തമ്മിലുണ്ടായ തർക്കമാണ് വെടി വയ്പ്പിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വിഷ്ണുവിൻ്റെ പക്കൽ നിന്നും ഹിരൺ പതിനായിരം രൂപ കടം വാങ്ങിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ല. തുർന്ന് ഇന്നലെ രാത്രി പണം ആവശ്യപ്പെട്ട് വിഷ്ണു ഹിരണിൻ്റെ വീട്ടിലെത്തി. പണം കിട്ടാതെ തിരിക പോകില്ലെന്ന് വാശി പിടിച്ചതോടെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. ഇതിനിടെ വീട്ടിലേക്ക് കയറി പോയ ഹിരൺ എയർ ഗണ്ണുമായെത്തി വിഷ്ണുവിനെ വെടി വയ്ക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ സമീപ വാസികളാണ് കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല. ആശുപത്രിയിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് കുറുപ്പംപടി പൊലീസ് വീട്ടിലെത്തി ഹിരണിനെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തു.