വ്യക്തി വിരോധം തീര്‍ക്കാന്‍ അയൽകാരന്‍റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ചു; യുവാവ് അറസ്റ്റില്‍
കടപൊളിക്കുകയാണെന്ന് വീഡിയോയിലൂടെ ആളുകളെ അറിയിച്ചാണ് കൃത്യം നടത്തിയത്. കടപൊളിക്കുകയാണെന്ന് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞ ശേഷമാണ് കൃത്യം ചെയതത്.
കണ്ണൂർ: മദ്യ വിൽപന നടക്കുന്നു എന്നാരോപിച്ച് യുവാവ് അയൽകാരന്‍റെ പലചരക്ക് കട ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തി. കണ്ണൂർ ചെറുപുഴയിലാണ് ആൽബിൻ മാത്യു എന്നയാൾ സോജി പുളിയാർമറ്റത്തിന്‍റെ ഊമലയിലെ കട പൊളിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തി കട പൊളിക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയ ഇയാൾ, കട തകർത്ത ശേഷം മടങ്ങിയെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കട തകർത്തതിനും കടയുടമയെ വധിക്കാൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. സോജി പുളിയാർറ്റം തന്റെ കല്യാണ ആലോചനകൾ മുടക്കി എന്നും ആൽബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണം കടയുടമ സോജി നിഷേധിച്ചു. മദ്യം വിൽപന ചെയ്തതിന് സോജിക്കെതിരെ നാലുവർഷം കേസുണ്ടായിരുന്നെന്നും വ്യക്തി വിരോധത്തിന്‍റെ പേരിലാവാം ആൽബിൻ കട തകർത്തത് എന്നുമാണ് ചെറുപുഴ പൊലീസ് വിശദീകരിക്കന്നത്.