പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ, നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിപിന്റെ സുഹൃത്തായ മജിത്ത് പിടിയിലായത്
കോഴിക്കോട്: പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് അറസ്റ്റിലായി.
കഴിഞ്ഞ ദിവസം മരിച്ച പന്തീരാങ്കാവ് സ്വദേശി വിപിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. വിപിന്‍റെ വയറ്റിനേറ്റ ശക്തിയായ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ശക്തിമായ ചവിട്ടില്‍ ആന്തരീകാവയവയങ്ങള്‍ക്കേറ്റ് പരിക്കേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിപിന്‍റെ മരണത്തിന് പിന്നില്‍ സുഹൃത്ത് മജിത്താണെന്ന വിവരം പൊലീസിനുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മജിത്ത് വിപിന്‍റെ വീട്ടിൽ വന്നിരുന്നതായും വിപിനുമായി തര്‍ക്കമുണ്ടായിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു.
നേരത്തെ ഗല്‍ഫിലുണ്ടായിരുന്ന പ്രതി മജിത്തും വിപിനും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. സംഭവ ദിവസം വിപിന്‍റെ വീട്ടിലെത്തിയ മജിത്ത് മദ്യലഹരിയിലായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ മജിത്ത് വിപിന്‍റെ വയറില്‍ ആഞ്ഞ് ചവിട്ടി. മജിത്ത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ ചെയ്തത് എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പന്തീരങ്കാവ് പൊലീസ് അറിയിച്ചു.